Monday, February 10, 2014

അവൻ

എല്ലാവരെയും തോല്പ്പിച്ചു; കീഴടങ്ങാൻ കൂട്ടാക്കാതെ നിന്നത് അവൻ മാത്രമായിരുന്നു. അവളുടെ ഹൃദയത്തിലെ അവൻ!

Monday, October 28, 2013

പ്രണയം

പ്രണയത്തിന്റെ ആദ്യനാളുകളിൽ നിന്റെ തിളങ്ങുന്ന കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. ഞാൻ സുന്ദരനായിരുന്നു.
 പ്രണയം ചുട്ടുപഴുക്കുന്ന ഉച്ചചൂടിൽ ഞാൻ നോക്കുന്നിടെത്തെല്ലാം നീയായിരുന്നു. നാണം മായാത്ത നിന്റെ കണ്മുനകൾ, നനുത്ത ചുണ്ടുകളിലെ പ്രാണൻ പിടപ്പിക്കും പുഞ്ചിരി.  എന്തു കണ്ടാലും അത് നീയെന്നു തോന്നി.
പ്രണയത്തിന്റെ അന്തിയിൽ നിന്റെ സീമന്തരേഖയിൽ തൊട്ട കുങ്കുമത്തിന്  ചുവപ്പ് പോരെന്നു തോന്നി. നിന്റെ തിളക്കം മങ്ങിയ കണ്ണുകളിൽ ഞാനുണ്ടായിരുന്നില്ല.
എന്റെ കാഴ്ചയെപ്പറ്റി തോന്നിയ സംശയം ഡോക്ടർ ബലപ്പിച്ചു. തിമിരത്തിന്റെ തുടക്കമാണല്ലോ മാഷെ!

Saturday, October 26, 2013

ഹെൽമറ്റ്

2014 ആകുമ്പോഴേയ്ക്കും സമ്പൂർണ ഹെൽമറ്റ്  സംസ്ഥാനമാവും കേരളം. നന്ദിയുണ്ട് , സർ. പക്ഷെ,  നട്ടെല്ല് തകർന്ന, ഇരുചക്ര വാഹന യാത്രക്കാരുടെ ഒരു നിര കൂടിയുണ്ടാവും നമ്മുടെ ആശുപത്രികളിൽ. യാത്രക്കാരുടെ സുരക്ഷിതത്വം ആണ് പ്രധാനമെങ്കിൽ, കാൽനട പോലും അസാദ്ധ്യമായ കേരളത്തിലെ റോഡുകളിൽ ഗതാഗതം നിരോധിക്കുക അല്ലെ വേണ്ടത്? ടാർ കണ്ടുപിടിക്കാൻ കഴിയാത്ത റോഡുകളിൽ വാഴ നടുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു പുതിയ കാർഷിക കേരളത്തിന്‌ ജന്മം നല്കാമല്ലോ...

തണലും നിഴലും

തണലും നിഴലും വാസ്തവത്തിൽ എന്താണ്? രണ്ടിനും ഒരേ രൂപമാണ്, ഇരുട്ടിന്റെ. പക്ഷെ പല അവസരങ്ങളിലും തണൽ  പോസിറ്റീവും നിഴൽ നെഗറ്റീവും ആകുന്നു. എന്താവും കാരണം? തണലിൽ നമ്മൾ വിശ്വാസമർപ്പിക്കുന്നു. കാരണം അത് ആശ്രയമാണ്, ആശ്വാസമാണ് അല്ലെങ്കിൽ പ്രതീക്ഷയുടെ അവസാനത്തെ വാക്കാണ്‌. ഏതെങ്കിലും അവസരത്തിൽ, ഒരു തണൽ ആഗ്രഹിക്കാത്ത ആരും ഉണ്ടാവുകയില്ല.
നിഴലാകട്ടെ, വെറുമൊരു പ്രതിരൂപമാണ്. എതിടങ്ങളിലും പിന്തുടരുന്നവനാണ്.  വെറുമൊരു നിഴലായി ഒതുങ്ങി എന്ന് സാഹിത്യ രൂപം. വാസ്തവത്തിൽ നിഴൽ അല്ലെ ഈ തണൽ?

---------------------------------------------------------------------------------------------------------------
നിഴലിലിരുന്നു ആരോ ചോദിക്കുന്നു, ' വട്ടായോ?'

Friday, October 18, 2013

മുടിയും താടിയും

നവ യവ്വന മുകുളങ്ങളായ ചെറുപ്പക്കാരോട് എല്ലാക്കാലത്തും  മുതിർന്നവർക്ക് പറയാനുള്ളതെന്ത്?
''പോയി മുടിയും താടിയും കളഞ്ഞു കുളിച്ചിട്ടു വാടാ..'' എന്നായിരിക്കില്ലേ?
കട്ടകെട്ടിയ മുടിയും അങ്ങിങ്ങ് ചിതറി നില്ക്കുന്ന താടിരോമങ്ങളും മുതിര്ന്നവരെ കൊഞ്ഞനം കുത്തിക്കാണിക്കുമോ!

Tuesday, September 24, 2013

ഭിക്ഷപ്രഭു

ഈ ലക്ഷപ്രഭുക്കൾക്കിടയിൽ ഒരു ഭിക്ഷപ്രഭുവിനു എന്ത് വില!

Saturday, July 6, 2013

തത്വ ചിന്ത...

ഒരു ദിവസം കുളിക്കടവില്‍ ഒരു പ്രാണപ്രിയന്‍റെ കൈയില്‍ നിന്നും നറുമണം ചൊരിയുന്ന ഒരു ചെളിക്കട്ട എന്‍റെ കൈയില്‍ തടഞ്ഞു. ഞാന്‍ അത്ഭുതം കൂറി. " നീ കസ്തൂരിയാണോ അതോ മീനമ്പറാണോ? നീ ചൊരിയുന്ന സുഗന്ധം എന്നെ ലഹരി പിടിപ്പിക്കുന്നു.!" അത് പ്രതിവചിച്ചു. " ഏതാനും നിമിഷം പനിനീര്‍ പൂവുമായി  സഹവസിച്ചു എന്നതൊഴിച്ചാല്‍, ഞാന്‍ ഹീനമായ ഒരു ചെളിക്കട്ടയായിരുന്നു. എന്‍റെ മിത്രത്തിന്‍റെ തികവ് എന്നെയും സ്വാധീനിച്ചു. ഇല്ലെങ്കില്‍ ഇന്നും ഞാന്‍ പഴയ അതെ ചെളിക്കട്ട തന്നെ ആയിരിക്കും; ഹാ!"

സൗഹൃദത്തിന്റെ സ്വാധീനം, ഒരാളില്‍ എത്രമാത്രം മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ  മികച്ച ഒരു ഉദാഹരണമായി ഈ വരികള്‍ എഴുതിയത് പേര്‍ഷ്യന്‍ എഴുത്തുകാരനായ സഅദി  ആണ്.  ഈ സൂഫിസത്തെപ്പറ്റി എനിക്ക് കാര്യമായി ഒന്നും അറിയില്ലെങ്കിലും സ അദി യുടെ ഗുലിസ്താന്‍ നന്നേ ഇഷ്ടപ്പെട്ടു. പ്രിയ സുഹൃത്ത് ഷനില്‍, മറ്റാരില്‍ നിന്നോ വായ്പയെടുത്ത ഗുലിസ്താന്റെ മലയാള പരിഭാഷ,  വായിക്കാന്‍ എനിക്ക് വച്ചുനീട്ടുമ്പോള്‍, തത്ത്വങ്ങളുടെയും ചിന്തകളുടെയും ഒരു മഹാ സാഗരമാണെന്നു കരുതിയിരുന്നില്ല. . രണ്ടാമതൊരിക്കല്‍ കൂടി വായിക്കുവാന്‍ ഈ പുസ്തകത്തെ അന്വേഷിച്ചു നടന്നുവെങ്കിലും കിട്ടിയില്ല. പ്രസിദ്ധീകരണം നിലച്ച ഒരു കൃതി ആയിരുന്നു അതെന്നു സുഹൃത്ത് പറഞ്ഞിരുന്നു. (ഇത്  കൈവശമുള്ളവരുണ്ടോ? ദയവായി അറിയിക്കുക) അല്പം തത്വചിന്തയൊക്കെ ആവാം എന്ന് കരുതിയ ഏതോ നേരത്ത്, ഭദ്രമായി ഒരു നോടുബുക്കിലേക്ക് കോറിയിട്ടതാണ്‌ ഈ വരികള്‍.. ഇതിപ്പോ കിട്ടാനുള്ള കാരണവും ഒരു തത്വ ചിന്തയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്‍റെ തത്വചിന്തയുടെ ആകെത്തുകയായ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് എന്ന  പഴയ ഒരു കടലാസ് കഷണം  തേടിപ്പോയതാണ്.  അലമാര ഒന്നാകെ പരതി നടക്കുംബോഴുണ്ട്, ഒരു പഴയ ഡയറി തലപ്പ്‌ കൈയില്‍ തടഞ്ഞുനിലത്തു വീണു. വലരെക്കാലത്തേക്ക് ഈ ഡയറി എന്‍റെ കണ്ണില്‍പ്പെട്ടിരുന്നില്ല. കൊള്ളാല്ലോ സാധനം ന്നു നോക്കുമ്പോഴുണ്ട്‌ ആദ്യത്തെ പേജില്‍ തന്നെ മേല്‍ ഉദ്ധരിച്ച വരികള്‍ നീണ്ട് നിവര്‍ന്നു കിടക്കുന്നു. സര്‍ട്ടിഫിക്കറ്റ് കൊണ്ടുള്ള ആവശ്യം പിന്നീടത്തേക്ക്  മാറ്റിവച്ചു ഇതിനെ മുഴുവനായി വായിക്കാം എന്ന് തീരുമാനിച്ചു. അത് നന്നായി എന്ന് പിന്നീട്  തോന്നി, തത്വ ചിന്ത പോയിട്ട്, പലചരക്കു കടയിലെ കണക്കു പോലും ഇപ്പൊ മനസ്സിൽ തങ്ങാറില്ല. അങ്ങനെ വായിക്കുമ്പോൾ അതാ ചില ഓർമപ്പെടുത്തലുകൾ!

" നാവു മുറിക്കപ്പെട്ടവനെപ്പോലെ മൂകനും ബാധിരനുമായി ഒരു മൂലക്കിരിക്കുന്നവനാണ്, തന്‍റെ നാവിനു മേല്‍ ഒരു നിയന്ത്രണവുമില്ലാത്തവനെക്കാള്‍ ഉത്തമന്‍."

" അല്ലയോ ബുദ്ധിമാന്‍, വായിലെക്കുള്ള ഈ നാവു എന്താണ്?
അത് ഒരു സമര്‍ഥന്‍റെ  നിധിശേഖരത്തിലെക്കുള്ള കവാടത്തിന്റെ താക്കോല്‍ ആണ്"

"വാതിലടച്ചിരുന്നാല്‍ എങ്ങനെയാണ് അറിയുക, അയാള്‍ വഴിവാണിഭക്കരനാണോ അതോ രത്നവ്യപാരിയാണോ എന്ന്?"

" സംസാര ശേഷികൊണ്ട് മനുഷ്യനാണ് മൃഗത്തെക്കള്‍ നല്ലത്: എന്നാല്‍ നീ അനുയോജ്യമായി സംസാരിക്കുന്നില്ലെങ്കില്‍ മൃഗമാണ്‌ നല്ലത്".

"അഗ്നിയുടെ ആരാധകന്‍ 100 വര്‍ഷം അഗ്നികൂട്ടട്ടെ, എന്നാലും ഒരു നിമിഷം അയാളതില്‍ പെട്ടാല്‍ കരിഞ്ഞു പോകും".

" ക്ഷമ കയ്പ്പുള്ളതാണെങ്കിലും ശരി, ഒരു മധുരഫലം തരിക തന്നെ ചെയ്യും".

"ശരങ്ങള്‍ വില്ലില്‍ നിന്നാണ് വരുന്നതെങ്കിലും ബുദ്ധിമാന്‍ വില്ലാളിയെ ആണ് ഉന്നം വയ്ക്കുക".

"ദുശ്ശീലക്കാരനായ ഒരാള്‍ മറ്റൊരാളെ ചീത്ത പറഞ്ഞു. അയാള്‍ അത് ക്ഷമിച്ചു കൊണ്ട് പറഞ്ഞു; അല്ലയോ സന്തുഷ്ടനായ മനുഷ്യാ, നിങ്ങള്ക്ക് എന്നെക്കുറിച്ച് പറയാന്‍ കഴിയുന്നതിലുമാധികം ചീത്തയാണ്‌ വാസ്തവത്തില്‍  ഞാന്‍. എന്‍റെ നുനതകളെ ക്കുറിച്ച് ബോധവാനുമാണ് ഞാന്‍".  

അവസാനിക്കുന്നില്ല..ചിന്തകള്ക്ക് എന്ത് അവസാനം!